Tuesday, December 4, 2012

scene 1 to scene 3C


                                                 സീൻ - 1 A

തൃശ്ശൂർ റയിൽവേ സ്റ്റേഷൻ.പുലർച്ചെ.. സാവധാനം വന്നു നിന്ന ട്രെയിനിൽ നിന്ന് പുറത്തേക്കിറങ്ങുകയും കയറുകയും ചെയ്യുന്ന യാത്രക്കാർ. ട്രെയിനിൽ നിന്നിറങ്ങുന്ന മുരുകദാസ്. ( മുരുകദാസ് – വയസ്സ് മുപ്പതിൽ താഴെ. കറുത്തിരുണ്ട്, നല്ല ആരോഗ്യം. ഒത്ത ഉയരവും വണ്ണവും.  മുഖം ഗൗരവപൂർണമെങ്കിലും പ്രസാദാത്മകമാണ് ). തോളിൽ സാമാന്യം വലിപ്പമുള്ള എയർ ബാഗ്. പരിചയമുള്ള ഒരിടത്തേയ്ക്ക് ഏറെ വർഷങ്ങൾക്കു ശേഷം വന്നെത്തുന്ന ഒരാളുടെ ശരീരഭാഷ, ഭാവം. തിരക്കിനിടയിലൂടെ അയാളും പുറത്തേയ്ക്ക്.

                                                     സീൻ - 1 B

 മുരുകദാസ് ഇപ്പോഴൊരു ഓട്ടോറിക്ഷയിലാണ്. പുറത്തേയ്ക്ക് സാകൂതം നോക്കിയിരിക്കുന്നു. നഗരാന്തരീക്ഷത്തിൽ നിന്ന് ഗ്രാമാന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്നതിന്റെ ദൃശ്യസൂചനകൾ. തരിശായ ഒരു പാടശേഖരം കഴിഞ്ഞു പോകുന്നു. എതിരെ, “തൃശ്ശൂർ” ബോർഡ് വച്ച ഒരു ബസ്സ് കടന്നു പോകുന്നു. അയാൾ എല്ലാം സശ്രദ്ധം വീക്ഷിക്കുന്നുണ്ട്.

                                          സീൻ - 1 C

അയാളിപ്പോഴും ഓട്ടോയിൽ തന്നെയാണ്. ഡ്രൈവർ (ചുറുചുറുക്കുള്ള ഒരു ചെറുപ്പക്കാരൻ ) വണ്ടിയുടെ വേഗത കുറച്ചു..പിന്നെ തിരിഞ്ഞ് മുരുകനോട് “ ദേ ദതണ് കുന്നത്തങ്ങാടി സെന്ററ്..”
 
അയാൾ അറിയാമെന്ന ഭാവത്തിൽ മൂളി.. “ അവിടെ നിന്ന് കുറച്ച് മുന്നോട്ടു പോയിട്ട് ലെഫ്റ്റിലേക്കൊരു വഴിയുണ്ട്..”
“ ഏതമ്പലാന്നാ പറഞ്ഞേ ?” ഡ്രൈവർ ചോദിച്ചു.
“ ആറേസരം..” അയാളുടെ മലയാളം കേട്ട് ഡ്രൈവർക്ക് ഒരു ചെറിയ ചിരി മിന്നി.
“ദിതണോ റോഡ് ?” വണ്ടി സെന്റർ കഴിഞ്ഞ്, ഇടതുവശത്തേക്കു പോകുന്ന ഒരു ചെറിയ പോക്കറ്റ് റോഡിനരികിലെത്തിയിരുന്നു.
മുരുകന് ആശയകുഴപ്പം.. ഓർമ്മയിൽ വച്ചിരുന്ന അടയാളങ്ങളെല്ലാം മാറിപ്പോയ ഒരാളെപ്പോലെ
“ഇദണോ..?” ഡ്രൈവർ വീണ്ടും ചോദിച്ചു. അയാൾ വണ്ടി വശം ചേർത്തൊതുക്കി കഴിഞ്ഞിരുന്നു. എതിരെ സൈക്കിളിൽ ഒരു വൃദ്ധൻ വരുന്നുണ്ട്. മുരുകന്റെ മറുപടിയ്ക്ക് കാത്തു നിൽക്കാതെ ഡ്രൈവർ തല നീട്ടി അയാളോട് : “ ചേട്ടാ.. ഇദണൊ ആറേശരം അമ്പലത്തില്യ്ക്കൊള്ള വഴി ?”
 വൃദ്ധൻ സൈക്കിൾ നിർത്തി ആ ദിശയിലേക്ക് തന്നെ ചൂണ്ടി.. “ ഇദെന്നെ.. ഒരു കിലോമീറ്റൃ്..” ഒപ്പം അയാൾ, പുറകിലിരിക്കുന്ന മുരുകദാസിനെ ചുഴിഞ്ഞൊന്നു നോക്കുന്നുമുണ്ട്.
ഓട്ടോക്കാരൻ വണ്ടി ഇടത്തോട്ട് തിരിക്കുന്നു. മുരുകദാസിന്റെ മുഖത്ത് ചെറിയൊരു നീരസമുണ്ട്. പക്ഷെ ഓട്ടോക്കാരന്റെ ചലനങ്ങളിൽ അയാൾക്കെത്രയും പെട്ടന്ന് ആളെയിറക്കി തിരിച്ചു പോകാനുള്ള തിടുക്കമാണ്.
മെറ്റൽ ഇളകി കിടക്കുന്ന വീതി കുറഞ്ഞ റോഡ്.. റോഡിനരികിലെ മതിലുകളിൽ ചെളി തെറിച്ച പാടുകൾ. നാലഞ്ച് വീടുകൾ കടന്ന് പോകുമ്പോൾ , മതിലുകൾക്കു ശേഷം ഒരു വേലി. മുരുകന് ഓർമ്മകൾ തിരിച്ചു കിട്ടുന്നുണ്ട്. എതിരെ ഒരു ടെമ്പോ വന്നപ്പോൾ ഓട്ടോ സൈഡിലേക്കൊതുക്കി. ടെമ്പോയ്ക്ക് പിന്നാലെ സ്കൂൾ വേഷത്തിൽ മൂന്ന് പെൺകുട്ടികൾ സൈക്കിളിൽ..തമ്മിലെന്തോ കലപില പറഞ്ഞ്..
കുറച്ചു ദൂരെ ഒരാൽത്തറ ദൃശ്യമാവുന്നുണ്ട്.
“അതാണമ്പലം..” മുരുകദാസ് ആഹ്ലാദത്തോടെ പറഞ്ഞു. “അവിടെ നിർത്തിക്കോ”

                                                സീൻ - 1 D
അരയാൽത്തറയിൽ ബാഗ് ഇറക്കി വച്ച് ഒന്നു മൂരി നിവരുന്ന മുരുകദാസ്. അയാളിൽ നിന്ന് അകന്നു പോകുന്ന ഓട്ടോ. പെട്ടന്ന് ഓർമ്മ വന്നതു പോലെ, അയാൾ ക്ഷേത്ര നടയിലേക്ക് തിരിഞ്ഞ് ഭക്തിപൂർവം തൊഴുന്നു. അത്ര വലിയ ക്ഷേത്രമൊന്നുമല്ല അത്. അരയാൽത്തറയിൽ നിന്ന് കുറച്ചകലെയാണ് ക്ഷേത്രം. നാലമ്പലത്തിനു പുറത്ത് രണ്ടു മൂന്നു ബൈക്കുകൾ, സൈക്കിൾ. കുറച്ച് ചെരിപ്പുകൾ.
മുരുകദാസ് പോക്കറ്റിലെ ചില്ലറയെടുത്ത് ഭണ്ഡാരത്തിലിട്ടു. പിന്നെ സാവധാനം എതിർവശത്തേയ്ക്ക് തിരിഞ്ഞു. റോഡിനു മറുവശത്ത്, പുതുതായി  പണി തീർത്ത ഒരു ഇരുനിലവീട്ടിലാണ് അയാളുടെ കണ്ണ്. സാമാന്യം വലിയ വീടാണത്. മതിൽ, ഗേറ്റ്. ഭംഗിയായി ഒരുക്കിയ ചെറിയൊരു പൂന്തോട്ടം. കാർ പോർച്ചിൽ ഒരു  സാൻട്രോ.. ഒരു ആക്ടിവ. അയാളുടെ മുഖത്ത് ആഹ്ലാദകരമായ ഒരു പുഞ്ചിരി വിരിയുന്നുണ്ട്.

                                              സീൻ - 2
                                           (ഫ്ലാഷ് ബാക്ക് )

ആ വീടീന്റെ സ്ഥാനത്ത് ഇപ്പോഴൊരു ചെറിയ ഓടുവീടാണ്. മുൻവശം വേലി. വീടിന്റെ മുൻഭാഗത്തെ ചായ്പിനുള്ളിലെ ജനലഴികളിലൂടെ  റോഡിലേക്ക് നോക്കി നിലത്തു വിരിച്ച പായിലിരിക്കുകയാണ് മുരുകദാസ്. (18 വയസ്സ് പ്രായം ). പായിൽ നിറയെ ആര്യവേപ്പിലകൾ. അവന്റെ മുഖത്തും ശരീരത്തും കുരുക്കൾ, പാറി പറന്ന മുടി. അവനു ചിക്സൻ പോക്സാണ്. പൂമുഖത്തൂടെ മുറിയിലേക്ക് കിണ്ണത്തിൽ കഞ്ഞിയുമായി വരുന്ന ഒരു വൃദ്ധ. ( ജാനകി – 60 വയസ്സ് കഴിഞ്ഞിട്ടുണ്ട് ). അവർക്കു പുറകെ നാലുകാലിലിഴഞ്ഞു വരുന്ന ഒരു യുവതി. ( രമ – 25 വയസ്സ്..) പാവാടയും ബ്ലൗസുമാണ് വേഷം. നല്ല മുഖശ്രീ.
 “ കഞ്ഞി കുടിയ്ക്ക് മോനെ..” വൃദ്ധ  വാൽസല്യത്തോടെ മുരുകനോട്. അവന്റെ മുഖത്ത് താല്പര്യമില്ലായ്മയും മടുപ്പും.
“ഉം..കുടിയ്ക്ക് കുടിയ്ക്ക്.. ഇന്നലത്തെ മായിരി ജനലേക്കൂടെ ഒഴിച്ചു കളഞ്ഞ് ഞങ്ങളെ പറ്റിക്ക്യാന്ന് വിചാരിക്കണ്ട..  നീയ് കുടിച്ചു കഴിഞ്ഞിട്ടേ ഞാനിവ്ട്ന്ന് പൂവ്വൂ..” ചിരിയോടെ രമ.
തറയിലിരിക്കുന്ന കഞ്ഞിയിലേക്കും ചുട്ടപപ്പടത്തിലെക്കും പിന്നെ വൃദ്ധയെയും രമയെയും ദൈന്യതയോടെ നോക്കുന്ന മുരുകൻ.
“ കുടിയ്ക്ക് മോനെ.. ഇല്ല്യെങ്ങെ കൊടല് പഴ്ത്ത് പൂവും..” വൃദ്ധയുടെ നിർബന്ധം.
അതു കേട്ടുകൊണ്ട്, അകത്തെ മുറിയിൽ നിന്ന് പൂമുഖത്തേക്കിറങ്ങി വരുന്ന പ്രസാദ്. ( 18 വയസ്സ് ). മുഖത്തും കൈകാലുകളിലും കരിഞ്ഞ പൊട്ടുകൾ. അവന്റെ തോളിൽ കോളേജ് ബാഗുണ്ട്.  മുരുകന്റെ സഹപാഠി. അവന്റെ വീടാണത്.
“അനുഭവിക്കെടാ.. അനുഭവിക്ക്..പതിനഞ്ചീസം ഞാന്‌വ്‌ടെയിങ്ങനെ കെടന്ന്ട്ട് നീയൊന്നും തിരിഞ്ഞ് നോക്കില്ല്യല്ലാ.. അനുഭവിക്ക്..” പ്രസാദ് ചിരിയോടെ.
“ പോടാ.. പ..” സ്വാഭാവികമായി നന്വിൻതുമ്പിലെത്തിയതാണെങ്കിലും വൃദ്ധയുടെയും രമയുടെയും സാനിദ്ധ്യത്തിൽ മുരുകനത്  പൂർത്തിയാക്കാനാവുന്നില്ല.
രമ പൊട്ടിച്ചിരിക്കുന്നു.
“ ഡാ.. ചോറും പാത്രം എട്ത്തിട്ടില്ല്യ..” എന്ന് തിടുക്കത്തോടെ , കയ്യിൽ ചോറ്റുപാത്രവുമായി മുറിക്കുള്ളിൽ നിന്നും ഇറങ്ങി വരുന്ന ഭവാനി. ( പ്രസാദിന്റെ അമ്മ . 40 – 45 വയസ്സ് പ്രായം. നല്ല ചുറുചുറുക്കും ആരോഗ്യവും )
“ അമ്മേ..ഇന്നെന്തൂട്ടാ സ്പെഷല്.. അയ്ല വറ്ത്ത്ട്ട്ണ്ടാ.. “ ചോറ്റുപാത്രം വാങ്ങി ബാഗിലേക്ക് വെക്കുന്നതിനിടയിൽ പ്രസാദ്. ഒപ്പം അവൻ കുസൃതി ചിരിയോടെ ഒളികണ്ണിട്ട് മുരുകനെ നോക്കുന്നുമുണ്ട്.
“പോടാ..” ഭവാനി അവനു നേരെ  കയ്യോങ്ങി. “ ആ ക്ടാവിനെ വെർദെ കൊതിപ്പിക്ക്യാൻ..”
പ്രസാദ് പൊട്ടിചിരിച്ചു. പിന്നെ പടിയിറങ്ങുന്നതിനിടയിൽ സകലം ഗൗരവത്തിൽ മുരുകനോട് :
“ ആ..ഡാ.. ഒരു കാര്യം മറന്നു. ബിന്ദുമിസ് രണ്ടാഴ്ച്ച കഴിഞ്ഞിട്ട് റീ ടെസ്റ്റ് പറഞ്ഞ്ട്ട്ണ്ട്..അത് വെല്ലതുമിരുന്ന് മറച്ച് നോക്കിക്കൊ..”
 
                                                     സീൻ 3 A

മുരുകദാസ് ഇപ്പോൾ ആ ഇരുനില വീടിന്റെ ഉമ്മറത്താണ്. മുഖത്തെ ആ ചിരി മാഞ്ഞിട്ടില്ല. അയാൾ   കോളിങ്ങ് ബെൽ അടിച്ചു. അകത്തു നിന്ന് പ്രതികരണമൊന്നുമില്ലെങ്കിലും   അയാൾക്ക്  തിടുക്കമൊന്നുമില്ല. ഒന്ന് ചുറ്റും നോക്കി. കോൺക്രീറ്റ് ടൈൽസ് വിരിച്ചിട്ടുണ്ട് മുറ്റത്ത്. തറയിൽ നിന്നും സിറ്റൗട്ടിലേക്ക് ഒരു റാമ്പ് ഉണ്ട്.  അയാൾ വീണ്ടുമൊന്ന് ബെല്ലടിച്ചതും , “ ആരാ അവടെക്കെടന്ന്..” എന്ന ശകാരത്തോടെ വാതിൽ തുറക്കലും ഒരുമിച്ച് കഴിഞ്ഞു. രമയാണ്. മുട്ടുകാലിൽ നിന്നാണവൾ വാതിൽ തുറന്നത്.
വാതിൽക്കൽ നിന്ന് അല്പനേരം മുരുകദാസിനെ കണ്ണിമയ്ക്കാതെ നോക്കുന്ന രമ. തിരിച്ചറിഞ്ഞപ്പോൾ, സ്വയമറിയാതെ ഉച്ചത്തിൽ കൈ കൊട്ടി, “ അല്ല..ആരാദ്..!” എന്ന് അതിശയാഹ്ലാദങ്ങളോടെ.. പിന്നെ അകത്തേക്ക് തിരിഞ്ഞ്.. “ അമ്മേ..ഇതാരാന്ന് നോക്ക്യേ.. മ്മടെ മുരുകൻ !”
മുരുകദാസ് ഈ നേരമത്രയും പുഞ്ചിരിയോടെ രമയെ നോക്കുകയായിരുന്നു. പിന്നെ ഷൂ അഴിച്ചു വെച്ച് വേഗത്തിൽ ചെന്ന് രമയുടെ കൈ പിടിച്ചു. “ അപ്പോ മനസ്സിലായി !”
“ പിന്നെ.. മനസ്സിലാവാണ്ടെന്താ.. ഇത്തിരി തടിച്ച്ട്ട്ണ്ട്.. അല്ലാണ്ടൊരു മാറ്റോല്ല്യ..” അകത്തു നിന്ന് വന്ന ഭവാനിയാണതു പറഞ്ഞത്. അവരുടെ ഒക്കത്ത് ഒരു വയസ്സു പ്രായമുള്ള ഒരു കുഞ്ഞുണ്ട്.
“ കേറിരിയ്ക്ക് മോനെ..” ഭവാനി തുടർന്നു.
മുരുകദാസ് ഉള്ളിലേക്കു കയറി സോഫയിലിരുന്നു. ഇടത്തരം ആഡംഭരങ്ങളുള്ള ഒരു സ്വീകരണമുറി. ജാനകി മുത്തശ്ശിയുടെ ഫ്രയിം ചെയ്ത ഒരു ഫോട്ടൊ ചുവരിൽ.
“അപ്പൊ  ഇതാണ് ലിറ്റിൽ പ്രസാദ്..” മുരുകൻ ഭവാനിയുടെ ഒക്കത്തിരുന്ന കുഞ്ഞിനെ ഒന്നു തോണ്ടി.
കുഞ്ഞ് തലതിരിച്ചിരുന്ന് ചിണുങ്ങാൻ തുടങ്ങി.
“ഉം.. അച്ഛന്റെ  കള്ളത്തരങ്ങളൊക്കെ കയ്യിലുണ്ട്..”..മുരുകൻ ചിരിച്ചു.
രമയും ഭവാനിയും ആ ചിരിയിൽ പങ്കു  ചേർന്നു.
അകത്തു നിന്ന്  മിനി ( പ്രസാദിന്റെ ഭാര്യ , സുന്ദരി ) കടന്നു വന്നു. പരിചയമില്ലെങ്കിലും, പ്രധാനപ്പെട്ട ഒരതിഥിയോട്  കാത്തു സൂക്ഷിക്കേണ്ട ബഹുമാനം അവളുടെ ഭാവത്തിലുണ്ട്. “ അവനൊരു തൊട്ടാവാടിയാ..” ഭവാനിയുടെ ഒക്കത്തു നിന്ന് കുഞ്ഞിനെ വാങ്ങുന്നതിനിടയിൽ അവൾ പറഞ്ഞു.
“മിനിയ്ക്കെന്നെ ഓർമ്മയുണ്ടോ ?..കല്ല്യാണത്തിനു വന്നിട്ടുണ്ട്..” മുരുകൻ ചോദിച്ചു.
അവൾ അയാളെ സൂക്ഷിച്ചൊന്നു നോക്കി. “ ഓർമ്മയിൽ വരുന്നില്ല.. പക്ഷെ ആളെ നല്ല പരിചയാ.. ഇങ്ങനെ നാലഞ്ചു പേരുകളെ പ്രസാദേട്ടൻ എപ്പോ വായെടുത്താലും പറയാറുള്ളു..ഇന്നലെ രാത്രി വിളിച്ചപ്പോഴും പറഞ്ഞിരുന്നു.. നാളെ ഇങ്ങനെയൊരാൾ ഇവിടെ എത്താൻ സാധ്യതയുണ്ടെന്ന്..”
“ ച്ഛെ.. അതു കഷ്ടായി..അവൻ സസ്പെൻസ് കളഞ്ഞു..” മുരുകൻ എല്ലാവരോടുമായി പറഞ്ഞു.. : “വെറുതെയല്ല, ഇത്ര പെട്ടന്ന്  ഇവരൊക്കെ തിരിച്ചറിഞ്ഞത്..”
“ ഉം..അതിന് നീയൊരു പ്രച്ഛന്നവേഷമല്സരത്തിനു വന്നതൊന്ന്വല്ലല്ലൊ..” രമ ചിരിച്ചു.
അമ്മയുടെ സുരക്ഷിതത്വത്തിലെത്തിയപ്പോൾ കുഞ്ഞ് കരച്ചിൽ നിർത്തി വീണ്ടും തല തിരിച്ച് മുരുകനെ നോക്കി.
മുരുകൻ കൈ നീട്ടിയപ്പോൾ അവൻ വീണ്ടും തല തിരിച്ചു. പക്ഷെ ഇപ്പോൾ കരയുന്നില്ല.
“പൊക്കോടാ ചെക്കാ..കറ്ത്ത് കരിമുട്ടി പോല്യാന്നൊള്ളു.. ആള് പാവാ..” രമ ചിരിച്ചു.
മുരുകനതു കേട്ട് പൊട്ടിചിരിച്ചു. പിന്നെ ബാഗ് തുറന്ന് ഒരു കളിപ്പാട്ടമെടുത്ത് അവനു നേരെ നീട്ടി.. “ ഏയ് ലിറ്റിൽ പ്രസാദ്.. ദേ നോക്കിയേ..” പിന്നെ ചില സ്വീറ്റ്സ് എടുത്ത് ടീപ്പോയിൽ വച്ചു. “ ഒക്കെ രാജസ്ഥാൻ ഐറ്റംസാ..” പിന്നെ ഒരു കവർ എടുത്ത് രമയ്ക്ക് നീട്ടി.. “ ഇത് രമചേച്ചിയ്ക്ക് മാത്രം.. സ്പെഷൽ..”
ഇതിനിടയിൽ, ഭവാനി മിനിയ്ക്ക് കണ്ണുകൾ കൊണ്ട് ആജ്ഞ കൊടുക്കുന്നുണ്ട്. മുരുകനത് കാണുന്നുമുണ്ട്.
മിനി കുഞ്ഞിനെ ഭവാനിയെ തിരികെയേല്പിച്ച് അകത്തേയ്ക്ക് പോയി.
“ ചായേലൊന്നും ഒതുക്കാൻ നോക്കണ്ട..അമ്മായുടെ സ്പെഷൽ നാളികേരചമ്മന്തി കൂട്ടി കഞ്ഞിയൊക്കെ കുടിച്ചിട്ടേ ഞാൻ പോകുന്നുള്ളു..” മുരുകൻ ചിരിച്ചു.
“ അല്ലെങ്ങെപ്പോ ആരാ ചായ മാത്രം തന്ന് പറഞ്ഞ്യ്ക്കാൻ പോണ്.. ! കഞ്ഞി മാത്രല്ല, ഉച്ചയ്ക്കലത്തെ ഊണും കഴിച്ചിട്ടെ നിന്നെ ഇവടന്ന് വിട്ണോള്ളു..” രമ പറഞ്ഞു.
“അല്ല പിന്നെ !..” ഭവാനി പിന്താങ്ങി. “ സംഗീതിനെ  കാണാൻ നീ വര്ണ്‌ണ്ട്ന്ന് കേട്ടപ്പോ തന്നെ ഇനിയ്ക്ക് ഒറപ്പായിരുന്നു , ഇവടയ്ക്കും വരുംന്ന്.. അന്ന് അവന്റെ കല്ല്യാണം കഴിഞ്ഞ് പോയതല്ലെ ? പിന്നെ തിരിഞ്ഞ് നോക്കിട്ടിയില്ല്യല്ലൊ ?”
മുരുകന്റെ മൊബൈൽ ശബ്ദിച്ചു. അതെടുത്തു നോക്കി അത്ഭുതത്തോടെ  അയാൾ : “ അവനാ..പ്രസാദ്..!” പിന്നെ അയാൾ ഫോൺ ചെവിയോട് ചേർത്തു. “ എടാ..ഞാനിപ്പൊ നിന്റെ വീട്ടിലാ.. എ ? എങ്ങനെ അറിഞ്ഞു !...... അതു കൊള്ളാം ..നിനക്കു പറ്റിയ ഭാര്യ തന്നെ.. ഇല്ലടാ..ഉണ്ണാൻ നിക്കുന്നില്ല..( ശബ്ദം പെട്ടന്ന് വിഷാദമാർന്നു..) അവനെ കാണണ്ടെ ?.. പിന്നെ പറ്റിയാൽ മ്മടെ വേലുബ്രദേഴ്സിനെ..
 ഇല്ല..പിന്നാരെയും കാണുന്നില്ല.. ഉം..ഞാൻ കേട്ടു.. ഇല്ലടാ.. നിനക്കറിയാവുന്നതല്ലേ അപ്പോ  ഒ കെ.. ഏ ? ബാഗോ ? എവിടെ ? ..അതുകൊള്ളാം.. മൂന്നുനാലു കൊല്ലം കൂടി വീട്ടിലെത്തിയ     ഫ്രണ്ടിനെ നീയൊരു കൊറിയർ ബോയ് ആക്കാനുള്ള പരിപാടിയാ ? എന്തുവാടാ സങ്ങതി ? വല്ല കുഴൽപ്പണൊ മറ്റോ ആണൊ ? നിങ്ങൾ എൻ ആർ ഐ ക്കാരെയൊന്നും വിശ്വസിക്കാൻ പറ്റാത്ത കാലമാ.. ( രമയെ നോക്കി കണ്ണിറുക്കുന്നു ) .. പൊട്ടിച്ചിരിക്കുന്നു.. ഏ ? കാറോ ? ഓ..അതൊന്നും വേണ്ടെടാ..ഞാൻ ഓട്ടോയ്ക്ക് പൊയ്ക്കോളാം.. സർവീസ് സ്റ്റേഷനിലോ.. എടാ ..തെ..( പറയാൻ വന്നത് വിഴുങ്ങുന്നു..) .. അപ്പോ എന്നോടുള്ള സ്നേഹം കൊണ്ടല്ല.. അങ്ങനെ എന്നെ നീയൊരു ഡ്രൈവറുമാക്കി.. ഉം.. ( ചിരിക്കുന്നു..) .. അല്ലാ,  ആ വീടെവിടെയാണെന്ന് പറഞ്ഞില്ല..ആ .. പുളിഞ്ചോട് കഴിഞ്ഞിട്ട്.. ഏത്..നമ്മൾ പണ്ട് നോട്ടം വച്ചിരുന്ന ( രമയോട് വീണ്ടും ചിരിക്കുന്നു.. ) ഉം.. മനസ്സിലായി.. അപ്പൊ ശരി.. അമ്മയ്ക്ക് കൊടുക്കണോ ?.. ആ.. എന്നാ ശരി..അവിടെത്തിയിട്ട് എന്തെങ്കിലും സംശയം വന്നാ ഞാൻ വിളിക്കാം. ഒ കെ..”
ഫോൺ വച്ചതിനു ശേഷം ഭവാനിയോട് ചിരിക്കുന്നു. “ അവൻ, ഞാനിവിടെയെത്താൻ കാത്തിരിക്കുകയായിരുന്നു ! ദേ ഒരു ലോഡ്  പണി തന്നിരിക്കുന്നു !.. ഒരു ബേഗ് കുട്ടമ്പുഴയുള്ള ഏതോ ഒരു വീട്ടിലേല്പിക്കാൻ.!. കാർ അതിനപ്പുറത്തെ സർവീസ് സ്റ്റേഷനിൽ കൊടുക്കാൻ.. !  അവന്റെ സ്വഭാവത്തിനൊരു മാറ്റോം വന്നിട്ടില്ലല്ലെ.. !”
എല്ലാവരും പൊട്ടിച്ചിരിക്കുന്നു. എങ്കിലും വർഷങ്ങളായി വിരുന്നെത്തിയ അതിഥിയെ പെട്ടന്നൊരു ജോലി ഏല്പിച്ചതിലുള്ള മകന്റെ ഔചിത്യകുറവോർത്ത് ഭവാനിയുടെ മുഖം  മങ്ങുന്നുണ്ട്.
 
                                                    സീൻ 3 B

 കൈയ്യിൽ തന്റെ ബാഗുമായി പുറത്തേയ്ക്ക് വരുന്ന മുരുകൻ.  പുറകെ വീട്ടുകാരെല്ലാവരുണ്ട്. അയാളുടെ മുഖത്തെ യാത്രാക്ഷീണം മാറിയിട്ടുണ്ട്. മിനിയുടെ കൈയ്യിൽ വലിപ്പമുള്ള ഒരു ബാഗ്..അതൊരു സ്റ്റുഡിയോയുടേതാണ്.
ഷൂ ധരിച്ചു കഴിഞ്ഞ മുരുകദാസിന് മിനി കാറിന്റെ താക്കോൽ നീട്ടുന്നു.. “ അപ്പോ ആരാ കാർ എടുക്കാറ്..? വണ്ടിയെടയ്ക്ക് എടുത്തില്ലെങ്ങെ ബാറ്ററി ഡൗണായി പോകില്ലേ ?”
മിനി ശകലം ചമ്മലോടെ. “ എനിക്ക് ഡ്രൈവിങ്ങ് അറിയാം
ന്നും കാലത്ത് വണ്ടി കുറച്ചു നേരം സ്റ്റാർട്ട് ചെയ്തിടാറുണ്ട്..”
മുരുകൻ പൊട്ടിച്ചിരിച്ചു.. “  ഹ ഹ ഹ..അതുകൊള്ളാം..അപ്പൊ സ്റ്റാർട്ട് ചെയ്ത് നല്ല എക്സ്പർട്ടായിട്ടുണ്ടാവുമല്ലൊ..”.. അയാൾ ഡോർ തുറന്ന് തന്റെ ബാഗ് ഫ്രണ്ട് സീറ്റിലേക്കിട്ടു. മിനിയുടെ കൈയ്യിലുള്ള കവർ വാങ്ങുന്നതിനിടയിൽ : “ എന്താണിത് ? ആൽബമോ ?”
രമയാണ് മറുപടി പറഞ്ഞത്.. “ ആ ഒരു കല്ല്യാണ ആൽബമാ.. ചിലപ്പോ നീ അറിയും.. അവന്റെ ഒരു കൂട്ടുകാരനാ..വേണെങ്ങെ നീയൊന്ന് നോക്കിക്കൊ..അതൊക്കെ കാണുമ്പോ നിനക്കുമൊന്ന് കെട്ടാമെന്ന് തോന്നിയാലോ ?” രമയുടെ മുഖത്തെ ഗൂഢസ്മിതം മിനിയുടെ മുഖത്തേയ്ക്കും പടരുന്നുണ്ട്.
മുരുകൻ ഡോറടക്കുന്നതിനിടയിൽ ചിരിയോടെ.. “ അയ്യൊ..എനിക്കൊന്നും വേണ്ടായെ.. നമ്മളിങ്ങനെയൊക്കെ തന്നെയങ്ങ് ജീവിച്ചു പൊക്കോട്ടെ..”
 
                                           സീൻ - 3 C

റോഡിലൂടെ സാവധാനം വണ്ടിയോടിച്ചു പോകുന്ന മുരുകൻ. ആ കവർ ഫ്രണ്ട് സീറ്റിൽ തന്നെ ഇരിപ്പുണ്ട്. കാറ്റ് അതിനെ വല്ലാതെയിളക്കുന്നത് കണ്ട് അയാളത് ഒന്ന് ഒതുക്കി വെക്കുന്നു. അതിനുള്ളിലെ ആൽബത്തിന്റെ പകുതിയോളം ദൃശ്യമാകുന്നുണ്ട്..അയാളത് ശ്രദ്ധിക്കുന്നില്ല.


അടുത്ത ലക്കം ഇവിടെ വായിക്കാം >> scene 4 A to scene 9



25 comments:

  1. മുരുകദാസ് ഓട്ടോക്കാരന് പൈസ കൊടുത്തോ?

    ReplyDelete
  2. ഒരു തിരക്കഥ നല്ലതാണോ എന്ന് പറയാന്‍ ഉള്ള വിവരം ഇല്ല. എങ്കിലും അടുത്ത ഭാഗം വായിക്കാന്‍ കാത്തിരിക്കുന്ന എന്തോ ഒന്ന് ഇതില്‍ ഉണ്ട്.. വീണ്ടും കാണാം മനോജ്‌.. പുതിയ സംരംഭത്തിന് എല്ലാ ആശംസകളും.

    ReplyDelete
  3. തുടക്കം നന്നായി
    ഹിറ്റ് ആകുമോന്നറിയാന്‍ വായന ഇത്രയൊന്നും പോരാ...

    മുരുകന്‍ ആ ആല്‍ബം തുറക്കുമോ...?
    ആ ആല്‍ബത്തില്‍ ഒളിഞ്ഞിരിയ്ക്കുന്ന മര്‍മ്മങ്ങളെന്തെല്ലാം?
    കമന്റിടാന്‍ വരുന്നവന്‍ റോബോട്ട് ആണെന്ന് പറയുന്ന ഗൂഗിളിനെ മുരുകന്‍ കീഴ്പ്പെടുത്തുമോ?

    മുരുകന്റെ ജീവിതത്തില്‍ വരുന്ന നാടകീയമാറ്റങ്ങള്‍ക്കായി കാത്തിരിയ്ക്കുക...!!!

    ReplyDelete
    Replies
    1. ഹ ഹ..കമന്റ് വെരിഫിക്കേഷൻ മാറ്റിയിട്ടുണ്ട് അജിത്തേട്ടാ

      Delete
  4. ച്ഛെ, ഞാനോര്‍ത്തു ആദ്യകമന്റ് എന്റെയായിരിക്കൂന്ന്...
    ഈ വെരിഫികേഷനാണ് പറ്റിച്ചത്

    ReplyDelete
  5. സീന്‍ മൂന്ന്A വീണ്ടും സ്പ്ളിറ്റ് ചെയ്യാമെന്ന് തോന്നി.. കാരണം ഒരുപാട് സംഭവങ്ങള്‍ അവിടെ നടക്കുന്നുണ്ട്.. പിന്നെ ഹിറ്റ്‌ ആകുമോ ഇല്ലേ എന്ന് ഇപ്പൊ പറയാന്‍ പറ്റില്ല.. ബാകി കൂടി വരട്ടെ.. ചില സ്ഥലങ്ങളില്‍ തിരക്കഥ മാറി വെറും കഥയകുന്നോ എന്നും തോന്നി.. അത്രയും ക്ലാരിടി തിരക്കഥക്ക് വേണോ?

    ReplyDelete
  6. തിരക്കഥകളുടെ സാങ്കേതികരീതികളെക്കുറിച്ചൊന്നും അറിയില്ല. എങ്കിലും ഒരു ചലച്ചിത്രം കാണുന്നതുപോലെ വായിക്കാനാവുന്നു. ആ രീതിയിൽ നോക്കിയാൽ എഴുതിയതത്രയും നന്നായിരിക്കുന്നു. കൂടുതൽ വായനക്കായി കാത്തിരിക്കുന്നു......

    ReplyDelete
  7. രസമായി വായിച്ചു, ബാക്കി കൂടി പോരട്ടെ വേഗം, ആല്‍ബത്തില്‍ പരിചയമുള്ള ഏതെങ്കിലും പെണ്‍കുട്ടി ആകും എന്ന് കരുതുന്നു!

    ReplyDelete
  8. തിരക്കഥയില്‍ കുറച്ചു കൂടി വ്യക്തത വേണം , ഇത് ഇടയ്ക്കു കഥയായി മാറി. ക്യാമറ പൊസിഷന്‍ , ഫ്രെയിമിനുള്ളില്‍ ഉള്ള ആളുകളുടെ എണ്ണം. ഡയലോഗ് പ്രസേന്റെഷന്‍ സമയത്ത് ക്യാമറ സൂം. പ്രത്യേകിച്ച് ചില ഭാവങ്ങളിലെക്കുള്ള സൂമിംഗ് .. ഉദാഹരണം അമ്മയുടെ മുഖത്തെ മങ്ങല്‍ , ആല്‍ബം കാറ്റില്‍ ഇളകുന്നത്. അതിന്‍റെ ദൃശ്യങ്ങളിലേക്കുള്ള ഫോക്കസ്. ( ഇതൊക്കെ എന്‍റെ പരിമിതമായ അറിവ്. വല്യ ജ്ഞാനമില്ല. :)

    ReplyDelete
    Replies
    1. എഴുതാൻ തുടങ്ങുന്നതിനു മുമ്പ്, എന്താണു തിരക്കഥ എന്നേകദേശ ധാരണ കിട്ടാൻ ഈ വിഷയത്തിലുള്ള ചന്തുവേട്ടന്റെ ബ്ലോഗ് വായിച്ചു. പിന്നെ പദ്മരാജന്റെ 5 തിരക്കഥകളും. ക്യാമറയെ കുറിച്ചോ പൊസിഷനെ കുറിച്ചോ ഒന്നും പദ്മരാജന്റെ തിരക്കഥകളിൽ കാണാനില്ല അംജത്.. മാത്രമല്ല അത്തരം സാങ്കേതിക കാര്യങ്ങൾ വലിയ പിടിയുമില്ല.. ഇതൊരു സിനിമയാക്കുകയാണെങ്കിൽ ( ഹ ഹ എന്നെക്കൊണ്ടു വയ്യ.. ) സംവിധായകൻ ഒരുപാട് പാടുപെടേണ്ടി വരുമെന്ന് തോന്നുന്നു.. :)

      Delete
  9. തിരക്കഥകളുടെ സാങ്കേതികരീതികളെക്കുറിച്ചൊന്നും അറിയില്ല.

    തുടക്കം നന്നായി

    ReplyDelete
  10. സാങ്കേതികമായ പെര്‍ഫെക്ഷന്‍ ഇല്ലെങ്കിലും തിരക്കഥ എന്ന രീതിയില്‍ വായിച്ചാല്‍ മനസ്സിലാകുന്ന ഒന്നാണ് . ഞാനിതുവരെ നാല് തിരക്കഥകളെ വായിച്ചിടുള്ളൂ . ചിലതില്‍ ക്യാമറയുടെ ആന്ഗില്‍ പോലും കൃത്യമായി എഴുതിയിടുണ്ടാകും . ന്നാലും നമുക്കിത്രയോക്കെ മതിയെന്റെ വിഡ്ഢി . വായിച്ചിടത്തോളം അടുത്ത ഭാഗം വായിക്കാന്‍ ഉള്ളൊരു ആകാംക്ഷയുളവാക്കാന്‍ കഴിയുന്നുണ്ട് . ബാക്കിക്കൂടി എഴുതൂ . പുതിയ സംരഭത്തിനു അഭിനന്ദനങ്ങള്‍.

    ReplyDelete
  11. ഓരോ സീനും നല്ലൊരു തുടക്കം ആവശ്യമാണ്, ആകാംഷ നിലനിര്‍ത്തികൊണ്ട് സീന്‍ പുരോഗമിക്കണം, സീനിന് ക്ലൈമാക്സും വേണം. ശ്രീനിവാസന്‍ പറയുന്നത് കേട്ടതാണ്. ഇന്നേ വരെ ഒരു തിരകഥ വായിക്കാത്ത ഞാന്‍ ഇതിനെ കുറിച്ചെന്തു പറയാന്‍

    ReplyDelete
  12. വായനക്ക് കൊള്ളാം കെട്ടൊ

    ReplyDelete
  13. തിരക്കഥയാണല്ലൊ.പോരട്ടെ ബാക്കി.

    ReplyDelete
  14. ആധികാരികമായി പറയാനറിയില്ല; ഞാനിതു വരെ ഒരു തിരക്കഥ വായിച്ചിട്ടില്ല; അതെന്നെ!!!

    പിന്നെ, നല്ല ഒഴുക്കുള്ള കഥ. സങ്കല്‍പ്പത്തില്‍ ഓരോ സീനും കാണാന്‍ കഴിഞ്ഞു - ബാക്കിയൊക്കെ നമുക്ക് മിനുക്കിയെടുക്കാം, അല്ലെ?

    കഥ പുരോഗമിക്കുന്നതെങ്ങിനെയാവും????

    ReplyDelete
  15. ആല്‍ബത്തില്‍ ശ്രദ്ധിക്കാതെ ഡ്രൈവ് ചെയ്തു പോകുന്ന മുരുകന്‍ നല്ല സസ്പെന്‍സില്‍ നിറുത്തി
    ഇനി മുരുകന്‍ ആല്‍ബം കാണുമോ
    അതോ പുറത്തിന്നു വരുന്ന കാറ്റ് ആല്ബവുമായി പറക്കുമോ
    പറന്ന ആല്‍ബം കുളത്തില്‍ ചാടികേടാവുമോ? കാത്തിരുന്നു കാണാം

    ReplyDelete
  16. എനിക്ക് തിരക്കഥയിൽ അറിവ് തീരെയില്ല. എന്നാലും വായിക്കുമ്പോ മുൻപിൽ കാണുന്നത് പോലെയുണ്ട്...ബാക്കി കൂടി വരട്ടെ. എന്നിട്ട് വേണം നിങ്ങക്ക് മുൻപേ ഇതു വച്ച് പടമെടുക്കാൻ

    ReplyDelete
  17. ഇത് പണ്ട് വായിച്ചതാണല്ലോ, ബാകി എവിടെ?, മുരുകള്‍ കാര്‍ ഓടിച്ച് തളര്‍ന്നു കാണും!;)

    ReplyDelete
  18. തുടക്കം കലക്കീ ട്ടാ....

    ReplyDelete
  19. ഒരു സിനിമാ കാണുന്നപോലുണ്ട് !
    നന്നായിട്ടുണ്ട് ..കൂടുതല്‍ പ്രതീക്ഷിക്കുന്നുണ്ട് ..
    ആശംസകളോടെ
    അസ്രുസ്

    ReplyDelete
  20. തിരക്കഥ വായിച്ച് അഭിപ്രായം പറയാനൊന്നും അറിയില്ല. പക്ഷേ വായിച്ചിടത്തോളം നല്ല ഇഷ്ടം തോന്നി, എല്ലാം കണ്മുന്‍പില്‍ കാണുന്നതുപോലെ. തുടര്‍ന്ന് വായിക്കാനുള്ള ഒരു ആഗ്രഹം ജനിപ്പിക്കുന്ന എഴുത്ത്.

    ReplyDelete
  21. ee seen ithil kollichaal nannaakum budhimaane ...

    Viddi Man
    തൂറലും തീട്ടവും

    തൂറലും തീട്ടവും സംബന്ധിച്ച നാടൻപ്രയോഗങ്ങൾ പങ്കു വെക്കൂ.

    സാമ്പിൾസ് :

    1. തൂറാൻ മുട്ടുമ്പോ പറമ്പന്വേഷിച്ചാൽ പോരാ.

    2. തൂറാത്തോൻ തൂറുമ്പോ തീട്ടം കൊണ്ടാറാട്ട്.

    3. തീട്ടത്തിലെ തരി പറക്കുന്നവൻ.

    4. വിരൽ വച്ച് തൂറുന്നവൻ.

    5. അടുത്ത ജന്മത്തിൽ പന്നിയാവുമെന്ന് വച്ച് ഈ ജന്മത്തിൽ തീട്ടം തിന്നണോ ?

    6. വല്ലവന്റെ മൂട്ടിലെ തീട്ടം കണ്ട് പന്നിയെ വളർത്തരുത്.

    7. കൊഴിഞ്ഞലിന്മേൽ പട്ടി തൂറിയ പോലെ.

    8. തീട്ടം തീനി.

    ReplyDelete
    Replies
    1. ഹ ഹ.. ചിരിച്ച് ചിരിച്ച് മരിച്ചു..

      Delete