Monday, April 15, 2013

scene 35 to scene 44



മുൻ ലക്കം ഇവിടെ >> scene 18 to scene 34


സീ
ൻ 35
സമയം കാലത്ത്  ഒമ്പത് കഴിഞ്ഞിരിക്കുന്നു. ഗ്രൗണ്ടിനരികിലെ മരച്ചുവട്ടിലാണ് ഹോസ്റ്റൽ സംഘം. റിജോയുടെയും സംഗീതിന്റെയും കൈകളിൽ സിഗററ്റുണ്ട്. കോളേജിന്റെ മുൻവശത്തു നിന്ന് മുദ്രാവാക്യം വിളി കേൾക്കുന്നുണ്ട്. കോളേജിൽ നിന്ന് അവർക്കരികിലേക്ക് നടന്നു വരുന്ന പ്രസാദിനോടും വീണയോടും റിജോ : “ ഞാനപ്പഴേ പറഞ്ഞില്ലേ മക്കളേ സ്ട്രൈക്കാണെന്ന്..”

വീണ : “ എന്നാലിപ്പോഴെന്താ.. ഒരവറിന്റെ അറ്റ‌ന്റൻസ് കിട്ടിയില്ലേ..”

പ്രസാദ് : “ കോപ്പ്.. ഇന്നത്തെ ബസ്സു കാശും വെറുതെയായി.. നേരത്തേ അറിഞ്ഞിരുന്നെങ്ങെ മൈക്കിളേട്ടന്റെ കൂടെ പോയി പത്ത് ചൊളയുണ്ടാക്കായിരുന്നു.. ”

അവരിരുവരും മരച്ചുവട്ടിൽ വന്നിരുന്നു.

റിജോ ചോദിച്ചു  :“ പഴത്തൊലി എന്തിയേടീ ?”

വീണ (ചിരിയോടെ) :  “അവളു വേഗം വിട്ടു. നാളെ അയലത്ത് ഒരു കല്ല്യാണമുണ്ടെന്ന്..”

പ്രസാദ് വീണയോട് : “ അതൊക്കെ പോട്ടെ..ടൂറിന്റെ ബാക്കി വിശേഷമൊന്നും പറഞ്ഞില്ലല്ലൊ..ഇവന്മാർ അന്നു രാത്രി ബസ്സിലുള്ളവരെ തന്നെ പിടിച്ചു തിന്നിട്ടുണ്ടാവുമല്ലൊ..”

വീണ : “ അതു പിന്നെ പറയാനുണ്ടോ ? ബ്രേക്ക് ഫാസ്റ്റ് കഴിക്കാൻ കയറിയ ഹോട്ടലിൽ കണ്ട കാഴ്ച്ച.. സോമാലിയയിലെ പട്ടിണി പാവങ്ങൾക്കുണ്ടവില്ല ഇത്രയും ആർത്തി..”

റിജോ : “ വല്ലാണ്ടൂതല്ലേ മോളേ..പൂവിറുക്കിയതിന് അണ്ണച്ചി സെക്യൂരിറ്റീരെ കയ്യീന്ന് കുണ്ടിയ്ക്ക് പെട കിട്ടിയ കാര്യം ഞങ്ങൾ കോളേജ് മുഴുവൻ പാട്ടാക്കും.. പിന്നെ പെണ്ണല്ലേന്ന് വെച്ചിട്ടാ..”

മുരുകൻ : “ യേസ് യെസ്.. വല്ലാതെ തലയിൽ കയറല്ലേ..”

സംഗീത് ഗൗരവത്തിലിരിക്കുക തന്നെയാണ്. അവളുമായി യാതൊരു ബന്ധവുമില്ലാത്തതു പോലെ.

വീണ കെറുവോടെ : “ ഓ..നീ അതിപ്പോ പാട്ടാക്കിയാ തന്നെ എനിക്കു പുല്ലാ..”

സംഗീത്  ആ ഡയലോഗിൽ   പുച്ഛമുള്ളതുപോലെ പുകയൊന്ന് ഊതി വിട്ടു.

അതു ശ്രദ്ധിച്ചു കൊണ്ട് പ്രസാദ് : ഈ ടൂറോടെയെങ്കിലും ഇവർ തമ്മിലുള്ള പ്രശ്നം തീരുമെന്ന് ഞാൻ കരുതി. പക്ഷെ കണ്ടില്ലേ ഇപ്പോഴും..
റിജോയുടേതൊഴിച്ച് എല്ലാവരുടെയും മുഖം ഗൗരവപൂർണ്ണമായി. അവൻ അപ്പോഴും ആ ‘സില്ലി’ മൂഡിൽ തന്നെ തുടരുകയാണ്.

 വീണയുടെ മുഖത്ത് ചെറിയൊരു വിഷാദം പരക്കുന്നു. അവളെന്തോ പറയാൻ തുടങ്ങുമ്പോഴേക്കും  സംഗീത് കോപത്തോടെ : “ എന്റെ കാര്യമോർത്ത് ആരും വിഷമിക്കണ്ട..ശരിയായത്, ശരിയായ നേരത്ത് ചെയ്യാൻ എനിക്കറിയാം..അതിലാരും ഇടപെടണ്ട..ഞാനിതിൽ നിന്ന് സ്കൂട്ടാവണമെങ്കിൽ പറ..അതാവാം..”

വീണയുടെ മുഖത്തും ദേഷ്യം അരിച്ചു കയറുന്നു.

റിജോ അതൊന്നും കാര്യമായി ശ്രദ്ധിക്കുന്നില്ല. കോമ്പൗണ്ട് റോഡിൽ, അവർക്ക് മുന്നിലൂടെ നടന്നു പോകുന്ന പെൺകുട്ടികളിലാണ് അവന്റെ ശ്രദ്ധ.  : “ എടാ.. പെമ്പിള്ളേരേടൊക്കെ ഇച്ചിരി നൈസായി പെരുമാറാൻ പഠിക്കണം.. ദാ നോക്കൂ..” അവനതു പറഞ്ഞതും പെൺകുട്ടികളുടെ ഒരു സംഘത്തിനെ ‘ശ്ശ്..” എന്ന് കൈകാട്ടി വിളിക്കലും കഴിഞ്ഞു.

പെൺകുട്ടികൾ തിരിഞ്ഞു നോക്കി. അവരിലൊരാൾ ‘തന്നെയാണോ’ എന്ന് ആംഗ്യത്തിൽ ചോദിച്ചു.

റിജോ : “ ആ..കുട്ടിയെ തന്നെ.. വൺ മിനിറ്റ് പ്ലീസ്..”

അവൾ അവർക്കരികിലേക്ക് വന്നു. സംഘത്തിലെ എല്ലാവരുടെയും ശ്രദ്ധ അവളിലേക്കായി.

റിജോ ഒന്നു കൂടി ഉഷാറായി : “ കുട്ടി
നവീന്റെ സിസ്റ്ററല്ലേ ?”

അവളുടെ മറുപടി പെട്ടന്നായിരുന്നു. ഒട്ടും സംശയമില്ലാതെ : “ അതെ..”

റിജോ ഒന്നു പതറി. ആ മറുപടിയല്ല അവൻ പ്രതീക്ഷിച്ചത് . ലേശം പരുങ്ങലോടെ : “ കഴിഞ്ഞ വർഷം പാസ്സൗട്ടായ.. ഇലക്ട്രിക്കലിലെ നവീൻ..?”

അവൾ അതിശയം ഭാവിച്ച് : “ അയ്യോ..അതേ.. എങ്ങനെ മനസ്സിലായി ?”

റിജോ ആ വഴിക്ക് തളിക്കാനുള്ള ശ്രമത്തിലാണ് : “ രണ്ടാഴ്ച്ച മുന്ന് അവനെ ടൗണിൽ വച്ച് കണ്ടിരുന്നു.. അപ്പോ പറഞ്ഞു സിസ്റ്റർ ഇവിടെ പഠിക്കുന്നുണ്ടെന്ന്.. മുഖച്ഛായ കണ്ടപ്പോ സംശയം തോന്നിയതാ..”

അവൾ വീണ്ടും : “ ഈ ചേട്ടന്റെ  ഒരു കാര്യം.... ഞങ്ങള് ( പുറകിലുള്ള പെൺകുട്ടികളെ ചൂണ്ടിക്കാട്ടി..)  മുച്ചകളാ..  ചേട്ടനെടയ്ക്ക് എന്റെ കാര്യം മാത്രേ  ഓർമ്മിണ്ടാവൂ..”

റിജോ എന്തു പറയണമെന്നറിയാതെ  പരുങ്ങി  നിൽക്കുമ്പോൾ അവൾ നിഷ്ക്കളങ്കത ഭാവിച്ച് തുടർന്നു : “ മത്തായീന്നാണോ ചേട്ടന്റെ (റിജോയെ ചൂണ്ടി )  പേര് ? ചേട്ടൻ എപ്പോഴും പറയാറുണ്ട് ചേട്ടന്റെ കാര്യം..”

റിജോ വീണ്ടുമൊന്ന് പതറി. അവന്റെ  സ്വരം തണുത്തിരുന്നു : “ എന്റെ  പേര് റിജോന്നാ.. ആളുമാറിയതാണെന്ന് തോന്നുന്നു.ഞാനുദ്ദേശിച്ച നവീനല്ല കുട്ടിയുടെ ബ്രദർ..സോറി...കുട്ടി പൊയ്ക്കോളൂ..”

അവൾ വിഷമം ഭാവിച്ച് തിരികെ നടക്കുന്നതിനിടയിൽ : “ അയ്യോ..അതു കഷ്ടായല്ലൊ.. ഞാൻ ക്ലാസിലന്വേഷിക്കാട്ടോ..അങ്ങനെയൊരാളുണ്ടോന്ന്..”

അവൾ മറ്റു പെൺകുട്ടികളോടെന്തോ കുശുകുശുത്ത് തിരികെ നടക്കുന്നു. കുറച്ച് ദൂരെയെത്തിയപ്പോൾ അവർ പൊട്ടിച്ചിരിക്കുന്നു.

ഇവിടെയുള്ളവരും പൊട്ടാറായി നിൽക്കുകയായിരുന്നു. അവരും പൊട്ടിച്ചിരിച്ചു..

സംഗീത് : “ എന്തോ പറഞ്ഞിരുന്നല്ലോ..പെമ്പിള്ളേരോട്
.എങ്ങനെ..”

പ്രസാദ് : “ പോയി ചത്തൂഡ്രാ
മത്തായി..”

മുരുകൻ : “ നല്ല പേര്..മത്തായി..”

റിജോ ചൊരുക്കോടെ : “ എടാ പട്ടികളേ..ഇതൊക്കെ ആണുങ്ങൾക്ക് പറഞ്ഞിട്ടുള്ളതാ.നിങ്ങ നോക്കിക്കോ ..അവളെ ഞാൻ വീഴ്ത്തും..”

വീണ : “ ശരിയാടാ.. അവളു നിനക്ക് പറ്റിയ ഇനമാ.. കോഴിക്കോട് ജി ഇ സീന്ന് ബ്രാഞ്ച് മാറി വന്നതാ.. വിടാണ്ടു പിടിച്ചോ..”

സീൻ 36

എസ്. എം ലാബ്. പരീക്ഷ നടക്കുകയാണ്.

കുട്ടികളിൽ ചിലർ എക്സിപിരിമെന്റ് ചെയ്യുന്നുണ്ട്. മറ്റു ചിലർ (സംഗീത് ഉൾപ്പെടെ ) എഴുതുന്നു.

റിജോ ഒരു എക്സിപിരിമെന്റ് ടേബിളിനു മുമ്പിലാണ്. കൂടെ അദ്ധ്യാപകരുമുണ്ട്.

“പ്രൊസീഡ് തന്നതാണല്ലോ.  പിന്നെന്താ തന്റെ പ്രശ്നം ?” അവന്റെ കൈയ്യിലെ പേപ്പർ വാങ്ങിച്ചു മറച്ചു നോക്കിയ ശേഷം അദ്ധ്യാപകൻ ചോദിച്ചു. “ ഉം. റീഡിങ്ങ് എടുത്തു കാണിക്കൂ..”

റിജോയ്ക്ക് എങ്ങനെയാണ് എക്സ്പിരിമെന്റ് ചെയ്യേണ്ടതെന്ന് യാതൊരു ഗന്ധവുമില്ല. അവനെന്തോക്കെയോ ആനമണ്ടത്തരങ്ങൾ ചെയ്തു തുടങ്ങി.

അദ്ധ്യാപകൻ തടുക്കുന്നതിനു മുമ്പ്,  ഒരു മുരൾച്ചയോടെ  ഉപകരണം നിശ്ചലമായി.

“ അപ്പോ അതാണു കാര്യം.. ചെയ്തതു മതി.. വാ..” അദ്ധ്യാപകർ സീറ്റിലേക്ക് നടന്നു.

“ ടേക് യുവർ സീറ്റ്”

“ താങ്ക് യൂ സർ” റിജോ ഇരുന്നു. അവനു വലിയ കൂസലൊന്നുമില്ല.

മുഖ്യ എക്സാമിനർ അവന്റെ പേപ്പറുകൾ മറിച്ചു നോക്കി..

“ എന്താ തന്റെ പേര് ?”

“ റിജോ, സാർ”

“ ഈ പ്രൊസീജ്യറും പ്രിൻസിപ്പിളുമെല്ലാം തനിക്കെവിടന്ന് കിട്ടി ?”

അവനൊന്നു മടിച്ചതിനു ശേഷം : “ കോപ്പിയടിച്ചതാണു സർ..”

ഇന്റേണൽ അദ്ധ്യാപകന്റെ മുഖത്ത് ദേഷ്യം നിറഞ്ഞു .

മുഖ്യാദ്ധ്യാപകൻ ചെറിയ ചിരിയോടെ : “ ഗുഡ് ബോയ്.. അപ്പൊ എന്തായാലും അതിനും മാർക്കിടണ്ട.” അയാൾ പേപ്പറിൽ കുറുകെ വരച്ചു.

“ അപ്പോ റിജോ..റിജോ എന്തിനാണിവിടെ പഠിക്കാൻ ചേർന്നത് ? ആർ യു നോട്ട് ഇന്റ്രസ്റ്റഡ് ?”

റിജോ താല്പര്യത്തോടെ : “ യേസ് സർ..വീട്ടുകാർ കമ്പൽ ചെയ്തിട്ടാ..എനിക്ക്
. ആർമിയായിരുന്നു മൈ ഡ്രീം ..”  അഭിമാനത്തോടെ : “  ഞാൻ സൈനിക് സ്കൂളിലാ പഠിച്ചത്കഴക്കൂട്ടം..”

മുഖ്യാദ്ധ്യാപകൻ : “..ഇന്റ്രസ്റ്റിങ്ങ്.. റിജോയുടെ പ്രായത്തിൽ ഇങ്ങനെ ചിന്തിക്കുന്ന കുട്ടികൾ വളരെ കുറവായിരിക്കും.. ഗ്രേറ്റ്..  ദെൻ..ഇൻ വിച്ച് പോസ്റ്റ് യു വാണ്ട് ടു ലാന്റ് ഇൻ  ആർമി ? സോൾജ്യർ ഓർ ഓഫീസർ ?”

റിജോ : “ ഓഫീസർ, സർ”

അദ്ധ്യാപകൻ : “ ഒ കേ..വാട്ട്സ് ദ ക്വാളിഫിക്കേഷൻ ഫോർ ബികമിങ്ങ് ആൻ ഓഫീസർ ?”

റിജോ : “ ഗ്രാജുവേഷൻ, സർ.”

അദ്ധ്യാപകൻ : “ ദാറ്റ്സ് ദ പൊയിന്റ് മാൻ.. യു മസ്റ്റ് ബി ഗ്രാജ്വേറ്റ്  റ്റു അറ്റയിൻ യുവർ ഡ്രീം..ഗെറ്റിറ്റ് ?”

റിജോ വിഷമത്തോടെ തലയാട്ടി : “യേസ്, സർ”

അദ്ധ്യാപകൻ : “ യൂ നോ ദേർ ഈസ് ഏൻ എഞ്ചിനീയറിങ്ങ് കേഡർ  ഏൻട് ഇറ്റ് ഈസ് ദ ലെഗ്സ് ഓഫ് ആർമി.. സോ യു ആർ അറ്റ് ദ എക്സാക്റ്റ് പ്ലേസ് റ്റു സ്റ്റഡി..ബട്ട്.. ലേസിനസ്സ് ഈസ് ദ ഓൺലി കോസ്..”

റിജോ നിശബ്ദനായി..

അദ്ധ്യാപകൻ :  “എന്തായാലും റിജോ ഇതിൽ ഫെയിൽ ആവും. ബട്ട്, നെക്സ്റ്റ് ടൈം, യു മസ്റ്റ് വിൻ.. ഒ കെ ?”

റിജോ : “ യെസ്  സർ..”

സീൻ 37

റിജോ, സംഗീത്, മുരുകൻ.
റിജോ ബൈക്കിലിരിക്കുന്നു. സംഗീതും മുരുകനും സിമന്റ് ബെഞ്ചിലാണ്. അവരോടാണ് സംസാരിക്കുന്നതെങ്കിലും റിജോയുടെ നോട്ടം മുഴുവൻ ദൂരെ, ഡിപ്പാർട്ട്മെന്റ് സ്റ്റാഫ് റൂമിന്റെ വാതിൽക്കലേയ്ക്കാണ്. അവിടെ നിന്നു നോക്കിയാൽ കാണത്ത വിധം മറഞ്ഞാണ് ഇവരിരിക്കുന്നത്.

മുരുകൻ ആകാംഷയോടെ : “ എന്താണു  സംഗതിയെന്ന് നിങ്ങളിപ്പോഴും പറഞ്ഞില്ല ?”

റിജോ ചുറ്റും നോക്കി ആരുമില്ലെന്ന് ഉറപ്പു വരുത്തി : “ എടാ..  ഞങ്ങൾ തോട്ടിവേലായിക്ക് ചെറിയൊരു പണി കൊടുത്തിട്ടുണ്ട്. ചെറിയൊരു അള്ള്.. ആർക്കും മനസ്സിലാവില്ല..”
മുരുകൻ : “ ഓ..അതിത്തിരി ഓവറായി പോയി..”

റിജോ ദേഷ്യത്തോടെ : “ എന്ത് വേണ്ടായിരുന്നു. എടാ, ടീച്ചേഴ്സിന് കുറച്ച് ഡിഗ്നിറ്റിയൊക്കെ വേണം.. അഹമ്മദ് സാറിനെയൊക്കെ കണ്ടോ.. എത്ര ഡീസന്റ്..എത്ര ജെന്റിൽ..ഇയാൾ കണ്ടോ.. നേരെ ചൊവ്വേ ക്ലാസ്സെടുക്കില്ല.. ട്യൂഷനു ചെല്ലുന്നോർക്കൊക്കെ കൊട്ടക്കണക്കിനു സെഷൻ മാർക്ക്. എന്നിട്ട് പ്രാക്ടിക്കലിനു ചെല്ലുന്നോരെയൊക്കെ ഓരോ ഊള ഡയലോഗ് പറഞ്ഞ് ടീസ് ചെയ്യാനല്ലാണ്ട് എന്തു കുന്തറിയാ അയാക്ക് ? നീ കണ്ടതല്ലേ..പ്രസാദിനെ ഓരോന്നു പറഞ്ഞു കരയിച്ചു ആ കള്ളപ്പന്നി.. രണ്ടു ടയറിനും അള്ളു വെക്കാത്തതിലാ എനിക്കിപ്പോ വെഷമം..”

സംഗീത് തിരിഞ്ഞു നോക്കി ഉദ്വേഗത്തോടെ റിജോയെ തട്ടി കൊണ്ട് : “ എടാ.. അയാൾ ഇറങ്ങിയിട്ടുണ്ട്..”

ദൂരെ വാതിൽക്കൽ ഒരു മെലിഞ്ഞു നീണ്ട ആൾരൂപം പ്രത്യക്ഷപ്പെടുന്നു.

റിജോ അവിടേയ്ക്കു തന്നെ നോക്കി കൊണ്ട് സങ്കോചത്തോടെ : “ പണി പാളിയോ ! ബീന മാഡവും ആന്റണി സാറും അയാൾക്കൊപ്പം പോകുന്നുണ്ട്..

അവിടെ  ഒരു ചുവന്ന മാരുതി കാറിൽ  ആ മൂന്നു പേർ കയറി കഴിഞ്ഞു. പിന്നെയത് പതുക്കെ അവിടെ നിന്ന് മുന്നോട്ടു നീങ്ങി.

സംഗീത്  അതു നോക്കി കൊണ്ട് : “ ആരുണ്ടെങ്കിലെന്താ.. അയാൾക്കു പണി കിട്ടിയിട്ടുണ്ട്..”

കാർ അവരുടെ ദൃഷ്ടിയിൽ നിന്ന് മറഞ്ഞു കഴിഞ്ഞു.

മുരുകൻ ഇരുന്നിടത്തിരുന്ന്  എത്തിവലിഞ്ഞു നോക്കി : “ ഗേറ്റ് കടന്നിട്ടുണ്ട്.. ലെഫ്റ്റിലേയ്ക്കാ തിരിഞ്ഞത്..”

റിജോ ബൈക്കിൽ കയറിയിരുന്ന് : “ വാ..നമുക്ക് പോയി നോക്കാം.. അയാളുഷ്ണിച്ചു നിൽക്കുന്നത് കണ്ടില്ലെങ്ങെ ഇതിലെന്തു രസം ?”

സംഗീത് : “ വരട്ടെ.. രണ്ടു മിനിറ്റ് കഴിഞ്ഞിട്ടു മതി.. എങ്ങാനും അയാൾക്ക് ഡൗട്ടടിച്ചാലോ ?”
സീൻ 38

ബൈക്കിൽ അവർ മൂന്നു പേരും. റിജോയാണ് ഓടിക്കുന്നത്. മുരുകൻ നടുവിൽ

റിജോ : “ ഏയ്..ആക്സിഡണ്ടൊന്നുമുണ്ടാവില്ല..പഞ്ചറല്ലേ..”

ബൈക്ക്  വിയ്യൂർ പവർ ഹൗസ് ജങ്ങ്ഷനിലെത്തി ( മൂന്നും കൂടിയ ജങ്ങ്ഷൻ) . റിജോ വണ്ടി സ്ലോ ചെയ്തു. രണ്ടിടത്തേയ്ക്കും കണ്ണയച്ചിട്ട് : “ കുരിശായോ ?  അവരേതു വഴിക്കാണാവോ പോയത് ? ആരൊടെങ്കിലും ചോദിച്ചാലോ ?”

സംഗീത് അവന്റെ തോളിൽ തല്ലി : “ പൊട്ടാ.. ചോദിച്ചാ ആൾക്കാർക്കു സംശയം തോന്നില്ലേ ? പാട്ടുരായ്ക്കൽ അല്ലേ അയാളുടെ വീട്.. അങ്ങോട്ടാവും.. നീ ലെഫ്റ്റ് എടുക്ക്..”

ബൈക്ക് ലെഫ്റ്റിലേക്ക് തിരിയുന്നു.

സീൻ 39

ആ വഴിയിൽ നിന്ന് തിരിച്ചു വരുന്ന ബൈക്ക്. ഇപ്പോൾ മൂന്നു പേരുടെ മുഖത്തും  ആശങ്കയുണ്ട്.

സംഗീത് നിർദ്ദേശം കൊടുക്കുന്നു : “ ഇനി സ്ട്രെയ്റ്റ് അല്ലേ പോകാനുള്ളു ? നീ വിട്..”

സീൻ 40.

അവർ ആ വഴിയെ കുറച്ചു ദൂരം പോന്നിട്ടുണ്ട്. മുൻപിൽ ഒരു ചെറിയ വളവിനു ശേഷം റോഡ് സ്ട്രെയ്റ്റ് ആണ്.  അവർക്കു കുറച്ചു പുറകിലായി ഒരു വെളുത്ത പ്രീമിയർ പത്മിനി വരുന്നുണ്ട്. എതിർ വശത്തു നിന്നും കുറച്ചകലെയായി ഒരു  ടെമ്പോയും.

ആ വളവിൽ എത്തിയ ശേഷം മുന്നോട്ടു നോക്കി ദൂരെയെങ്ങും ആ കാറിന്റെ പൊട്ടുപോലും കാണാതായതോടെ പൊടുന്നനെ ബൈക്ക് സ്ലോ ചെയ്ത് വളയ്ക്കുന്ന റിജോ.

അവന്റേത് ഒരപ്രതീക്ഷിത നീക്കമായതുകൊണ്ട്, പുറകിലെ  കാർ അവരുടെ ബൈക്കിനെ തൊട്ടു തൊട്ടില്ലെന്ന നിലയിൽ ബ്രേക്ക് ചെയ്തു നിന്നു.

റിജോയും ആകെ പകച്ചു പോയിരുന്നു. അവനും ബ്രേക്ക് പിടിച്ചു. ബൈക്ക് ബാലൻസ് തെറ്റി മൂവരും റോഡിലേക്ക് മറിഞ്ഞു വീണു.

   ഏതാനും  നിമിഷത്തെ പകപ്പിനു ശേഷം മൂവരും ചാടിയെണീറ്റു. റിജോ ബൈക്ക് ഉയർത്തി സൈഡിലേക്ക് തള്ളി മാറ്റി വച്ചു.

കാറിന്റെ ഡോർ തുറന്നിറങ്ങിയ ആളെ കണ്ട് അവർ അമ്പരന്നു പോയി.. തോട്ടിവേലായി !!

അയാൾ രോഷത്തോടെ അവർക്കരികിലേക്ക് നടന്നു കൊണ്ട് : “ എന്തു പണിയാടോ കാണിച്ചത് ? തോന്നുമ്പോലെയാണൊ വണ്ടി ടേൺ ചെയ്യുന്നത് ?”

റിജോയുടെ മുഖം ഒന്നു കൂടി വിളറി : “ സോറി സാർ.. എന്റെ മിസ്റ്റേക്കാ.. പെട്ടന്നെന്തോ ഓർത്ത്..”

കാറിന്റെ പുറകിൽ നിന്ന് മറ്റു രണ്ടു പേരും പുറത്തിറങ്ങി.

അദ്ധ്യാപിക അവർക്കരികിലേക്ക് വന്ന് പരിഭ്രമത്തോടെ : “ നിങ്ങൾക്കൊന്നും പറ്റിയില്ലല്ലൊ..”

എതിരെ വരികയായിരുന്ന ടെമ്പോ  സൈഡോതുക്കി ഡ്രൈവർ തല നീട്ടി.

സംഗീത് ചമ്മലോടെ : “ ഇല്ല മാഡം..ഒന്നും പറ്റിയില്ല.. ജസ്റ്റ് മറിഞ്ഞു വീണതല്ലേയുള്ളു”

“ എവിടെ നോക്കട്ടെ..” അവർ റിജോയുടെ കൈ പിടിച്ചുയർത്തി..  കൈമുട്ടിൽ നിന്ന് തൊലിയുരിഞ്ഞ് രക്തം കിനിയുന്നുണ്ടായിരുന്നു. “ അയ്യോ ബ്ലീഡിങ്ങ് ഉണ്ടല്ലോ..”

“ഇല്ല മാഡം.. ഒന്നും പറ്റിയില്ല.. അത് റോഡിലൊന്നുരഞ്ഞതാ
. ഉളുക്കും ഫ്രാക്ച്ചറുമൊന്നുമില്ല..ദേ കണ്ടില്ലേ..” അവൻ കൈ കാലുകൾ കുടഞ്ഞ് കാണിച്ചു. അവിടെ നിന്ന് എങ്ങനെയെങ്കിലുമൊന്ന് രക്ഷപ്പെട്ടാൽ മതി എന്ന ഭാവത്തോടെ.

രണ്ടാമത്തെ അദ്ധ്യാപകൻ : “ ഹോസ്പിറ്റലിൽ പോയൊന്ന് ചെക്ക് ചെയ്യണൊ റിജോ ?”

“ അയ്യേ..അതൊന്നും വേണ്ട സാർ. ഇത് ബെറ്റാഡിൻ പുരട്ടിയാ ഉണങ്ങും..” അവൻ ബൈക്കിൽ കയറിയിരുന്നു. പിന്നെയവൻ ആകാംഷ അടക്കാനാവാതെ : “ സാറൊക്കെ എങ്ങോട്ടാ ?”

 അദ്ധ്യാപികയാണ് മറുപടി പറഞ്ഞത് : “ ഞങ്ങളാ വർക്ക് ഷോപ്പിലെ ചന്ദ്രേട്ടന്റെ മകളുടെ മാരീജിനിറങ്ങിയതാ.. വടക്കാഞ്ചേരി.. ഇറങ്ങിയപ്പോഴേ ലക്ഷണ പിശകാ.. വേലായുധൻ സാറിന്റെ വണ്ടി പഞ്ചറായി.. പിന്നെ ക്വാർട്ടേഴ്സിൽ നിന്ന് എന്റെ കാറെടുത്തു. അതിനിപ്പോ ദേ ഇതും..”

വേലായുധൻ സർ  അരിശത്തോടെ : “ എന്തു ലക്ഷണ പിശക്.. ഇവന്മാരു തോന്നിയ പോലെ ബൈക്കോടിക്കുന്നതിനു ലക്ഷണം എന്തു പിഴച്ചു ?”

മൂന്നു പേരുടെയും മുഖം വിളറി.

എതിർ വശത്തെ ടെമ്പോ സ്റ്റാർട്ട് ചെയ്ത് മുന്നോട്ടെടുക്കുന്നതിനിടയിൽ ഡ്രൈവർ : “ ശരിയാ സാറെ.. നേരെ ചൊവ്വേ വണ്ടിയോടിക്കുന്നവന്റെ മെക്കട്ടു കേറാൻ  ഓരോരുത്തന്മാര് കാലത്തു തന്നെ ഇങ്ങനെ ഇറങ്ങിക്കോളും.. വയറ്റത്ത്  രണ്ടു കാലും അതിന്റെടേലു രണ്ടു ചക്രോം കൊളുത്തിയിട്ട്. പിടിച്ച് രണ്ട് പൊട്ടിക്കുകയാ വേണ്ടത്..”

ഒരു വളിച്ച ചിരിയോടെ ചമ്മൽ മറച്ച്, റിജോ പതുക്കെ ബൈക്ക് മുന്നോട്ടെടുത്തു.

സീൻ 41

ഗ്രൗണ്ടിനരികിലെ മരച്ചുവട്ടിൽ ഇരിക്കുന്ന  സംഘം. വീണ ട്രാക്ക് സ്യൂട്ടിലാണ്.

റിജോയുടെയും മുരുകന്റെയും സംഗീതിന്റെയും ദേഹത്തവിടവിടെ  പ്ലാസ്റ്ററൊട്ടിച്ചിരിക്കുന്നു.

പ്രസാദ് പൊട്ടിച്ചിരിച്ചു കൊണ്ട് : എനിക്ക് ചിരിച്ച് മതിയാവുന്നില്ല.. നിനക്കൊന്നും ഇതു കിട്ടിയാൽ പോരെടാ..ഗുരുനാഥനെ പുച്ഛിച്ചാൽ ഉമിത്തീയിൽ ദഹിക്കണമെന്നാ ശാസ്ത്രം.. പണ്ടത്തെ പോലെയല്ല.. ദൈവമിപ്പോ കൊടുക്കേണ്ടത് അപ്പാപ്പൊ തന്നെ കൊടുക്കുന്നുണ്ട്..”

റിജോ : “ ചെറ്റേ.. പരമനാറീ.. നീ തന്നെ ഇതു പറയണമെടാ.. നിനക്കു കൂടി  വേണ്ടിയാ  ഞങ്ങൾ  അള്ളു വെച്ചത്..”

പ്രസാദ് : “ വെറുതെ എന്റെ മേത്തിയ്ക്ക് ആ പാപഭാരം വലിച്ചു വെക്കയ്ണ്ട.. ഞാൻ പറഞ്ഞോ നിങ്ങളോട് ഇങ്ങനത്തെ വേണ്ടാധീനം ചെയ്യാൻ ?”

വീണ ചിരിച്ചു കൊണ്ട് : “ അത് ന്യായം..” പിന്നെയവൾ എന്തോ ഓർമ്മ വന്നിട്ടെന്ന പോലെ വാച്ചു നോക്കി : “ അയ്യോ..അഞ്ചാവുന്നു..  ഒരു സെക്കന്റ്  വൈകിയാ മതി..പ്രേമ മിസ് കൊല്ലും..”

റിജോ ചാടിയെണീറ്റു കൊണ്ട് : “ ഏ..പ്രേമാ മിസ്സ് ട്രെയ്നിങ്ങ് കഴിഞ്ഞ് വന്നോ ! വോളി പിന്നേം തുടങ്ങിയോ !!..നിക്ക് നിക്ക് ഞാനും വരുന്നു.

“ ഞാനും” പ്രസാദും ചാടിയെണീറ്റു. മറ്റുള്ളവരും.

വീണ അരിശത്തോടെ : “ നിനക്കൊന്നും കിട്ടിയത് പോരാ.. ശരിക്കും ഉമിത്തീ തന്നെ വേണം..”

സീൻ 42

രാത്രി. റിജോയുടെ ഹോസ്റ്റൽ റൂം.  പുളു പറഞ്ഞിരിക്കുന്ന മൂവർ സംഘം. പെട്ടന്നൊരു പയ്യൻ വാതിൽക്കലെത്തി തലനീട്ടി : “ റിജോയെ വാർഡൻ വിളിക്കുന്നു.”

മൂവരും ഒന്ന് നിശബ്ദരായി.
റിജോ അതിശയത്തോടെ : “ ഈശോയേ..ഇതെന്നാ  പുതിയ കോള് !” പിന്നെ ആ പയ്യനോട് : “ എന്താടാ സംഭവം ?”

അവൻ തോളു വെട്ടിച്ച് തിരിഞ്ഞു നടക്കുന്നതിനിടയിൽ : “ ആ.. നിങ്ങൾ മൂന്നാളും മുറിയിലുണ്ടോ എന്ന് നോക്കാൻ പറഞ്ഞു. ഉണ്ടെങ്കിൽ നിന്നെ പറഞ്ഞയക്കാനും പറഞ്ഞു”

മുരുകൻ ചിരിച്ചു കൊണ്ട് : “ ആ എന്തായാലും നീയാദ്യം ചെല്ല്.. ഇന്നാളത്തെ ആ  പൈപ്പു കേസായിരിക്കും..”

സീൻ 43.

വിഷാദഭരിതനായി തിരിച്ചു വരുന്ന റിജോ. എന്തു ചെയ്യണമെന്നറിയാതെ കുഴങ്ങുന്ന മുഖഭാവം.

സീൻ 44

റിജോ വാതിൽ തുറന്ന് മുറിയിലേക്ക് കയറി.

സംഗീത് ആകാംഷയോടെ : “ എന്താടാ സംഭവം ? നല്ലതുപോലെ കിട്ടിയിട്ടുണ്ടല്ലൊ. പപ്പയെ വിളിക്കാൻ പറഞ്ഞോ ? ”

റിജോ ചിരിക്കാൻ ശ്രമിച്ചു കൊണ്ട്.. : “ അതു തന്നെ.. ആ പൈപ്പു കേസ്..”  പിന്നെ മുരുകനു നേരെ തിരിഞ്ഞ് മുഖത്തേയ്ക്കു നോക്കാതെ : “ നിന്നോട് ചെല്ലാൻ പറഞ്ഞു.”

മുരുകൻ  മുറിയിൽ നിന്നറങ്ങുമ്പോൾ അരിശത്തോടെ : “ അയാളു ഇന്നെന്റെ വായേന്നു കേക്കും.. ആ സംഭവം നടക്കുമ്പോ ഞാനിവിടെ ഉണ്ടായിരുന്നില്ല എന്നയാളോടാദ്യമേ പറഞ്ഞിരുന്നതാ..”

മുരുകൻ അകലെയെത്തിയെന്ന് ഉറപ്പാക്കി വാതിലടച്ച ശേഷം,  ശബ്ദം താഴ്ത്തി ഒരു ഭാരം പങ്കു വെയ്ക്കുന്ന ഭാവത്തോടെ റിജോ: “ എടാ അവന്റെ അച്ഛൻ മരിച്ചു. അതു പറയാനാ വാർഡൻ വിളിപ്പിച്ചത്. നമ്മളോട് രണ്ടു പേരോടും ഒന്ന് കൂടെ ചെല്ലാൻ..”


അടുത്ത ലക്കം ഇവിടെ >> scene 45 to scene 57

6 comments:

  1. ആദ്യം തേങ്ങ ഉടച്ച് തുടങ്ങട്ടെ വായന..............

    ReplyDelete
  2. വെരി ഇന്ററസ്റ്റിംഗ്
    തുടരൂ

    ReplyDelete
  3. തിരക്കഥയാണോ ? വായിച്ചു പോകാൻ കൊള്ളാം .... ഒരു കൻഫുഷൻ .... :)

    ReplyDelete
    Replies
    1. എന്നാണ് ഭാവം, ശിഹാബ് :)

      Delete
  4. സീനുകളിലൂടെ വായന തുടരുന്നു.....

    ReplyDelete
  5. വായിചിടത്തോളം കേമം....:)
    ഇനി തുടര്‍ന്ന് വായികെട്ടെ...

    ReplyDelete